സജീവമാവാൻ ‘പാറ്റകൾ’; 3 വക്താക്കളെ നിയമിച്ചു, പാർട്ടി രൂപീകരിക്കുമോ എന്ന് ആകാംക്ഷ
ന്യൂഡൽഹി: പാർട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്കും മാധ്യമങ്ങളിലേക്കും എത്തിക്കുന്നതിനായി മൂന്ന് ഔദ്യോഗിക വക്താക്കളെ തിരഞ്ഞെടുത്ത് ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനത പാർട്ടി (സിജെപി). ജൂൺ ആറിന് നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് സിജെപി പാർട്ടിക്ക് വക്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം. മാധ്യമപ്രവർത്തനം, ചലച്ചിത്ര നിർമ്മാണം, മുൻ മക്കിൻസെ കൺസൾട്ടന്റ് എന്നിങ്ങനെ വൈവിധ്യമാർന്നതും പ്രഗത്ഭവുമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് നിയമിതരായ വ്യക്തികൾ. ഈ വിവരവും ‘എക്‌സി’ലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൗരവ് ദാസ് പാർട്ടിയുടെ മുഖ്യ വക്താവായി പ്രവർത്തിക്കും. രാഷ്ട്രീയ ഗവേഷകയും എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ വിജേത ദഹിയ, മുൻ മാനേജ്മെന്റ് കൺസൾട്ടന്റ് അശുതോഷ് രങ്ക എന്നിവർ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ സംഘടനയെ പ്രതിനിധീകരിക്കും.
'ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങളിൽ മാറ്റം വരുത്താൻ സിജെപി പ്രതിജ്ഞാബദ്ധമാണ്, പുതിയ തലമുറയിലെ നേതാക്കളായിരിക്കും ഇതിന് നേതൃത്വം നൽകുക.' അഭിജിത് ദിപ്കെ ‘എക്സ്’ പോസ്റ്റിൽ വ്യക്തമാക്കി. ജൂൺ ആറിന് അഭിജിത് ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ നിയമനങ്ങൾ. നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ (CBSE) സംവിധാനത്തിലെ വീഴ്ചകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അഭിജിത് ഇന്ത്യയിലേക്ക് വരുന്നത്. രാഷ്ട്രീയരംഗത്തെ സജീവമായ ഇടപെടലുകൾക്കും പൊതുസമൂഹവുമായുള്ള ആശയവിനിമയത്തിനും കരുത്തുപകരാൻ ഈ പുതിയ നിയമനങ്ങൾ സഹായിക്കുമെന്നാണ് സംഘടന കരുതുന്നത്. വരാനിരിക്കുന്ന വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളുടെ മുന്നൊരുക്കമായാണ് നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്.
കഴിഞ്ഞ മാസം രൂപീകരിച്ച ഈ സംഘടന വിദ്യാഭ്യാസം, യുവജന പ്രശ്‌നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വേദിയെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ, വലിയ സ്വാധീനം നേടിയിട്ടുണ്ട്. സിജെപി വൈകാതെ കൂടുതൽ പൊതുജനപ്രശ്‌നങ്ങളിൽ ഇടപെടുമെന്നും രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടേക്കുമെന്നും അഭിജിത് നേരത്തെ സൂചിപ്പിച്ചിരുന്നു.